ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയം; വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത്

chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു വശത്ത് ബിജെപിയും മറുവശത്ത് സിപിഎമ്മും അക്രമം അഴിച്ചു വിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, ശബരിമല യുവതി പ്രവേശത്തിന് പിന്നാലെയുണ്ടായ അക്രമം പല ജില്ലകളിലും ആവർത്തിച്ചേക്കാമെന്ന് പൊലീസ്. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ അയ്യായിരത്തിലേറെ പേർക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. അറസ്റ്റിലാകുന്നവരിൽ നിന്ന് പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ എറണാകുളം ജില്ലയിൽ പൊലീസ് 228 പേരെ അറസ്റ്റ് ചെയ്തു. 31 പേർ കരുതൽ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതൽ പേർക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് സൂചന.

ഹർത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി. ജില്ലയുടെ കിഴക്കൻ മേഖലയായ ആലുവ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അക്രമസംഭവങ്ങൾ അരങ്ങേറിയത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്രവർത്തകരും നാട്ടുകാരും തമ്മിൽ ആലുവാ മാർക്കറ്റിൽ സംഘർഷാവസ്ഥ ഉണ്ടായി. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളിലും പെട്ട 400 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പറവൂർ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായപ്പോൾ ആലാങ്ങാട്ടും ഫറവൂരും സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും അതിക്രമങ്ങൾ നടന്നു.

സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ഹർത്താൽ ദിനത്തിൽ വ്യാപാരികൾ കടകളടച്ചിട്ടു. ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് കൊച്ചി ബ്രോഡ് വേയിലെത്തി വ്യാപാരികൾക്ക് പിന്തുണയറിയിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാപനങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടായി.

Top