സിഡ്‌നി ടെസ്റ്റ് സമനിലയില്‍ ;പരമ്പര ഓസിസിന്

സിഡ്‌നി:  ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയില്‍. പരമ്പര 2-0ത്തിന് ഓസിസ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 7 വിക്കററ് നഷ്ടത്തില്‍ 252 റണ്‍സ്  എടുത്തു. അഞ്ചാം ദിനം ബാറ്റ് ചെയ്യാതെയാണ്  ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം  ഓസീസ് നല്കിയത്.

ഓപ്പണര്‍ മുരളി വിജയ് (80) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മധ്യനിരയും വാലറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. രോഹിത് ശര്‍മ (39), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (46), അജിങ്ക്യ രഹാനെ (പുറത്താകാതെ 38), ഭുവനേശ്വര്‍ കുമാര്‍ (പുറത്താകാതെ 20) എന്നിവര്‍ തിളങ്ങി. സുരേഷ് റെയ്‌നയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും അടുത്തടുത്ത ഓവറുകളില്‍ പൂജ്യത്തിന് പുറത്തായത് മാത്രമാണ് ഇന്ത്യയ്ക്ക് അല്പം സമ്മര്‍ദ്ദം നല്കിയത്.

ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയോണ്‍, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ രണ്ടു വീതവും ഷെയ്ന്‍ വാട്‌സണ്‍ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ പരമ്പരയിലെ എല്ലാ ടെസ്റ്റിലും സെഞ്ചുറി നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ കളിയുടെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ 572/7, 251/6 ഡിക്ലയേര്‍ഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 475, രണ്ടാം ഇന്നിംഗ്‌സ് 252/7.

Top