അസംസ്‌കൃത എണ്ണവില ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ബാരലിന് 44 ഡോളറില്‍ താഴെ. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും കുറയാന്‍ കാരണമായത്.

അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ദ്ധിച്ച് 40.7 കോടി ബാരല്‍ ആയതോടെയാണ് വില ഇടിഞ്ഞത്. 1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ കുറഞ്ഞത്. ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയാക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കി. ഉത്പാദനം കുറയ്‌ക്കേണ്ടതില്ലെന്നാണ് മറ്റ് ഒപേക് രാജ്യങ്ങളുടേയും തീരുമാനം.

ഇത്രയധികം വിലയിടിഞ്ഞിട്ടും ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ 10 രൂപയോളം മാത്രമാണ് ഇതുവരെ വില കുറച്ചത്. ക്രൂഡിന്റെ വിലയിടിഞ്ഞതിന് സമാന്തരമായി കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. വില കുറയുമ്പോഴുണ്ടാകുന്ന വരുമാനച്ചോര്‍ച്ച തടയാനാണ് നികുതി കൂട്ടിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

എണ്ണ വില ആനുപാതികമായി കുറയ്ക്കാത്തത് മൂലം 32000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രത്തിന് ലഭിച്ചത്.

Top