ഒ.കെ വാസുവിന്റെ വാഹനത്തിന് നേരെ ബോംബേറ്

തലശേരി: സിപിഎം നേതാവ് ഒ.കെ. വാസുമാസ്റ്ററുടെ വാഹനത്തിനു നേരേ ബോംബാക്രമണം. പാനൂരിനടുത്ത് തൂവക്കുന്നില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സിപിഎം പ്രവര്‍ത്തകന്‍ വിജേഷിനെ(30) കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് വാസുമാസ്റ്റര്‍. രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന വിജേഷിനെ വീട്ടിനുള്ളില്‍ കയറിയാണ് അക്രമി സംഘം വെട്ടി വീഴ്ത്തിയത്. വിജേഷിനെ ആക്രമിച്ചതറിഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ട ഒ.കെ. വാസുമാസ്റ്ററുടെ സ്‌കോര്‍പിയോ കാറിനു നേരെ സെന്‍ട്രല്‍ പൊയിലൂര്‍ റേഷന്‍ കടക്കു സമീപം വച്ചാണ് ബോംബാക്രണമുണ്ടായത്. ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നുവെന്ന് വാസുമാസ്റ്റര്‍ പറഞ്ഞു.

കാറില്‍ താനും ഭാര്യയും ഗണ്‍മാനും ഡ്രൈവറുമാണുണ്ടായിരുന്നത്. രണ്ട് ബോംബുകളാണ് കാറിനു നേരേ എറിഞ്ഞത്. ഒരു ബോംബ് ബോണറ്റിലും ഒരു ബോംബ് കാറിന്റെ അടിയിലുമാണ് വീണ് പൊട്ടിയത്. വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചെങ്കിലും താനും കുടുംബവും ഗണ്‍മാനുമുള്‍പ്പെടെയുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടതായും വാസു മാസ്റ്റര്‍ പറഞ്ഞു.

സംഭവസ്ഥലത്ത് കൂടുതല്‍ സായുധ സേനയെ വ്യന്യസിക്കുകയും മൊബൈല്‍ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരേയും പാനൂര്‍ മേഖലയിലേക്ക് ക്രമസമാധാന പാലനത്തിനായി വിളിപ്പിച്ചിട്ടുണ്ട്.

Top