കേന്ദ്ര സർവകലാശാല ഡപ്യൂട്ടി റജിസ്ട്രാർ നിയമനം റദ്ദാക്കി ഹൈക്കോടതി

കാസർകോട്ടെ കേന്ദ്ര സർവകലാശാല ഡപ്യൂട്ടി റജിസ്ട്രാർ വി.എസ്.പ്രദീപിന്റെ നിയമനം ശരിവച്ചുള്ള സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡപ്യൂട്ടി റജിസ്ട്രാറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന് വീണ്ടും പരിശോധിക്കാൻ ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഉത്തരവിട്ടു. ഈ നിയമനം മൂന്നാം തവണയാണ് ഹൈക്കോടതി മരവിപ്പിക്കുന്നത്.

കോയമ്പത്തൂർ സ്വദേശി ഡോ. പ്രിയദർശിനിയാണ് 2022ൽ പ്രദീപിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 50 വയസ്സിൽ താഴെ പ്രായപരിധി, 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം തുടങ്ങിയവ യോഗ്യതയുടെ ഭാഗമായി നിശ്ചയിച്ചിരുന്നു. വിദൂരവിദ്യാഭ്യാസം വഴിയുള്ള ബിരുദാനന്തര ബിരുദം സ്വീകരിക്കില്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രദീപിന്റെ എംഎ സർട്ടിഫിക്കറ്റ് വിദൂരവിദ്യാഭ്യാസം വഴിയുള്ളതാണെന്നും നിയമിതനാകുമ്പോൾ 52 വയസ്സ് കഴിഞ്ഞിരുന്നവെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്.

ഇക്കാര്യം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പിന്നീട് നിയമനം സർവകലാശാല ശരിവച്ചു. പ്രായത്തിൽ ഇളവു നൽകാനുള്ള തീരുമാനം സർവകലാശാലയുടെ അധികാരത്തിൽ വരുന്നതാണെന്നും അത് നിയമന സമയത്ത് വ്യക്തമാക്കിയതാണെന്നും സർവകലാശാല കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരെ ഡോ. പ്രിയർദർശിനി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ ക്ഷണിച്ചപ്പോഴുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് നിയമനം ശരിവച്ചതെന്നാണ് അവർ ആരോപിച്ചത്. തുടർന്ന് നിയമനം പരിശോധിക്കാനുള്ള ആദ്യ ഉത്തരവ് പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കോടതി വീണ്ടും നിർദേശിച്ചു. അതിനും എല്ലാം പാലിക്കപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് സർവകലാശാല നൽകിയത്.

എന്നാൽ വിദ്യാഭ്യാസ യോഗ്യതയിൽ അടക്കമുള്ള കാര്യങ്ങളിൽ അംഗീകൃത മാനദണ്ഡങ്ങൾ പിന്തുടർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നിയമനം റദ്ദാക്കി.  അതിനിടെ, തന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിട്ടും ഹാജരായി തന്റെ ഭാഗം വിശദീകരിക്കാനോ തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിച്ച് സത്യവാങ്മൂലം നൽകാനോ പ്രദീപ് തയാറാകാത്തത് കൗതുകകരമാണെന്ന് കോടതി പറഞ്ഞു.

നിയമനം സംബന്ധിച്ച് സർവകലാശാല മുൻപ് പുറത്തിറക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ തീരുമാനം എടുത്തിരിക്കണമെന്നും എല്ലാവർക്കും ബാധകമായ നിർദേശങ്ങളാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയെയും ആരോപണ വിധേയനെയും കേൾക്കാൻ അവസരമുണ്ടാക്കണമെന്നും തീരുമാനമെടുക്കുന്നവരിൽ ഇരുവരുമായി ബന്ധപ്പെട്ട ആരും ഉണ്ടാവരുതെന്നും കോടതി നിർദേശിച്ചു. തീരുമാനം രണ്ടു മാസത്തിനുള്ളിൽ ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കി.

Top