ടൊയോട്ടയെ പിന്‍തള്ളി ഫോക്‌സ്‌വാഗന്‍ ഒന്നാമതെത്തി

ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ടൊയോട്ടയെ മറികടന്ന് ജര്‍മന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്‌സ്‌വാഗന്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായി. ഇക്കൊല്ലം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കു പ്രകാരമാണിത്.

ലോകമെമ്പാടും 50.4 ലക്ഷം കാറുകളാണു ഫോക്‌സ്‌വാഗന്‍ വിറ്റത്. ടൊയോട്ട 50.2 ലക്ഷവും. യുഎസ് കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് 48.6 ലക്ഷം കാര്‍ വിറ്റ് മൂന്നാം സ്ഥാനത്തുണ്ട്. ഏറെക്കാലമായി വിപണിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ജനറല്‍ മോട്ടോഴ്‌സിനെ പിന്തള്ളിയാണു ടൊയോട്ട 2008ല്‍ ലോക നമ്പര്‍ വണ്‍ ആയത്.

എന്നാല്‍ സൂനാമിയില്‍ ജപ്പാനിലുണ്ടയ വന്‍ നാശനഷ്ടവും ടൊയോട്ടയെ സാരമായി ബാധിച്ചു. ഒന്നാം സ്ഥാനം ജനറല്‍ മോട്ടോഴ്‌സ് തിരികെ പിടിച്ചു. 2012ല്‍ ടൊയോട്ട വീണ്ടും ഒന്നാമതെത്തി.

ജപ്പാനടക്കമുള്ള വിപണികളില്‍ ഇക്കുറി വില്‍പന കുറയാനാണു സാധ്യതയെന്നു ടൊയോട്ട പ്രവചിച്ചിരുന്നു. 2014ല്‍ 1.023 കോടി കാര്‍ വിറ്റ കമ്പനി ഇക്കാല്ലം 1.015 കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ.

അടുത്ത ആറു മാസവും മേല്‍ക്കൈ നിലനിര്‍ത്തുക ഫോക്‌സ്‌വാഗനും എളുപ്പമല്ലെന്നാണു നിരീക്ഷകരുടെ അഭിപ്രായം.

Top