ബാര്‍ കോഴയില്‍ കിലുങ്ങുന്നത് കോടികള്‍; കമ്യൂണിസ്റ്റുകാരന്റെ നന്മയോര്‍ത്ത് കേരളം

തിരുവനന്തപുരം: ബാര്‍ കോഴയാരോപണത്തില്‍ മാണിക്ക് പിന്നാലെ എക്‌സൈസ് മന്ത്രി അടക്കമുള്ളവര്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ പ്രസക്തമാകുന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ നന്മ.

വി.എസ് അച്യുതാന്ദന്‍ നേതൃത്വം നല്‍കിയ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിലെ എക്‌സൈസ് മന്ത്രിയായ പി.കെ ഗുരുദാസനെ ആഭിമാനപൂര്‍വ്വമാണ് ഇപ്പോള്‍ പൊതു സമൂഹം വിലയിരുത്തുന്നത്.

ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെ എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഗുരുദാസന്‍ കോഴ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ബാറുടമകള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഗുരുദാസന്റെ നന്മയെ പൊതു സമൂഹം തിരിച്ചറിഞ്ഞത്.

കോടിക്കണക്കിന് രൂപ അവിഹിതമായി സമ്പാദിക്കാമായിരുന്ന വകുപ്പ് ഗുരുദാസനെ ഏല്‍പ്പിച്ച, പാര്‍ട്ടിയോടുള്ള വിശ്വാസ്യത നൂറ് ശതമാനമാണ് ഗുരുദാസന്‍ കാത്തു സൂക്ഷിച്ചത്.

ബാറുടമകളെ മാത്രമല്ല മദ്യ മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കും ഗുരുദാസന്‍ വഴങ്ങിയിരുന്നില്ലെന്നത് അന്നത്തെ എക്‌സൈസ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

വി.എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗുരുദാസന്‍ സിപിഎം കേന്ദ്ര കമ്മിറ്റി ആംഗമാണ്. നേരത്തെ സിഐടിയു സംസ്ഥാന സെക്രട്ടറി ആയിരുന്നു.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ 19 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ്ശിക്ഷ അനുഭവിച്ച ഇദ്ദേഹം സ്‌കൂള്‍-കോളേജ് പഠന കാലത്ത് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കൊല്ലം പറവൂര്‍ സ്വദേശിയാണ്.

വി.എസിനോടുള്ള അടുപ്പം പുലര്‍ത്തുമ്പോഴും പാര്‍ട്ടി നിലപാടിനൊപ്പമാണ് എന്നും ഗുരുദാസന്‍ നിന്നിരുന്നതെന്നതും ശ്രദ്ധേയമാണ്.

ബാര്‍ കോഴ ആരോപണത്തില്‍ പെട്ട് വകുപ്പ് മന്ത്രി കെ.ബാബു അടക്കമുള്ളവര്‍ പിടയുമ്പോള്‍ ഇവര്‍ക്ക് പാഠമാകാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ കമ്യൂണിസ്റ്റുകാരന്റെ 5 വര്‍ഷത്തെ ഭരണ കാലയളവാണ്.

Top