ബുള്ളറ്റ് ട്രെയിനിനെ പിന്നിലാക്കാന്‍ സൂപ്പര്‍ ട്യൂബ് എത്തുന്നു

ന്യൂയോര്‍ക്ക്: വേഗത്തിന്റെ കാര്യത്തില്‍ ബുള്ളറ്റ് തീവണ്ടിയെ പിന്നിലാക്കുന്ന സാങ്കേതികവിദ്യയുമായി സൂപ്പര്‍ട്യൂബെത്തുന്നു. മണിക്കൂറില്‍ 1223 കി.മീ. വേഗമുള്ള ആദ്യ സൂപ്പര്‍ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങും. ഇതിനായുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് നൂറോളം എന്‍ജിനീയര്‍മാര്‍.

ആറോ എട്ടോ യാത്രക്കാര്‍ക്ക് കയറാവുന്നതാണ് സൂപ്പര്‍ട്യൂബിന്റെ ക്യാപ്‌സൂള്‍ (ബോഗി). ഇത്തരം മൂന്ന് ക്യാപ്‌സൂളാണ് ഒരു ട്രെയിനില്‍ ഉണ്ടാവുക. പരമ്പരാഗത പാളത്തിനുപകരം ഒരു വലിയ കൂഴലിലൂടെയാണ് ഈ ക്യാപ്‌സൂളുകള്‍ സഞ്ചരിക്കുക. കടുത്ത ചൂടും സമ്മര്‍ദവും താങ്ങാന്‍ ശേഷിയുള്ള ‘ഇന്‍കണല്‍’ എന്ന ലോഹക്കൂട്ടാണ് ക്യാപ്‌സൂളിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുക. കാന്തിക ശക്തിയാണ് ക്യാപ്‌സൂളിനെ കുഴലിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്നത്. കുഴലിനുള്ളിനുള്ളില്‍ ക്യാപ്‌സൂളിന് മുന്നിലുള്ള വായുവിനെ കംപ്രസ്സര്‍ വഴി ക്യാപ്‌സൂളിനു പിന്നിലേക്ക് നീക്കിയാണ് വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നത്.

ഇപ്പോള്‍ തീവണ്ടി 12 മണിക്കൂറും കാര്‍ 6 മണിക്കൂറും എടുക്കുന്ന ദൂരം സൂപ്പര്‍ട്യൂബ് 35 മിനിറ്റില്‍ പാഞ്ഞെത്തും. നിലവില്‍ ബുള്ളറ്റ് തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 430 കി.മീ. ആണ്. ബോയിങ് വിമാനത്തിന്റേത് 485 കി.മീറ്ററും.

അമേരിക്കയിലെ ‘സ്‌പേസ് എക്‌സ്’ എന്ന സ്ഥാപന ഉടമയും ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ.യുമായ എലണ്‍ മസ്‌ക് എന്ന 43കാരനാണ് ഈ സ്വപ്‌നപദ്ധതിയുടെ ഉപജ്ഞാതാവ്.

Top