മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍: ഓസ്‌ട്രേലിയക്ക് പരമ്പര

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-0ന് ഉറപ്പിച്ചു. പരമ്പരയിലെ നാലാം ടെസ്റ്റ് ജനുവരി ആറിന് സിഡ്‌നിയില്‍ തുടങ്ങും. ഓസീസിനായി രണ്ടു ഇന്നിംഗ്‌സിലൂടെ ആറ് വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി (74) നേടുകയും ചെയ്ത റയാന്‍ ഹാരിസ് മാന്‍ ഓഫ് ദ മാച്ചായി.

പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മെല്‍ബണില്‍ ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുന്നത്. 1997-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റാണ് ഇതിന് മുന്‍പ് ഫലമില്ലാതെ അവസാനിച്ചത്.

സമനിലക്ക് വേണ്ടി തന്നെയാണ് ഓസീസ് കളിച്ചത്. നാലാം ദിനം അവസാനിക്കുമ്പോള്‍ ലീഡ് 326 ഉണ്ടായിരുന്നിട്ടും അവസാന ദിനം ഉച്ചഭക്ഷണം വരെ അവര്‍ ബാറ്റ് ചെയ്തു. ഉച്ചഭക്ഷണത്തോടെ 318/9 എന്ന നിലയില്‍ ക്യാപ്റ്റന്‍ സ്മിത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയ്ക്ക് 71 ഓവറില്‍ 384 റണ്‍സ് വിജയലക്ഷ്യം.

ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ധവാന്‍ റയാന്‍ ഹാരിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അരങ്ങേറ്റക്കാരന്‍ ലോകേഷ് രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കി നടത്തിയ പരീക്ഷണവും പരാജയപ്പെട്ടു. അംപയറുടെ തെറ്റായ തീരുമാനത്തില്‍ മുരളി വിജയ് (11) കൂടി മടങ്ങിയതോടെ ഇന്ത്യ 19/3 എന്ന നിലയിലായി.

എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്മാര്‍ നാലാം വിക്കറ്റില്‍ ഒരുമിച്ചതോടെ ഇന്ത്യ ഉണര്‍ന്നു. കോഹ്‌ലി-രഹാനെ സഖ്യം ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ടു. 54 റണ്‍സ് നേടിയ കോഹ്‌ലിയെ ഹാരിസാണ് മടക്കിയത്. പിന്നാലെ എത്തിയ പൂജാര രഹാനയ്‌ക്കൊപ്പം ഉറച്ചു നിന്നെങ്കിലും ജോണ്‍സന്റെ പന്തില്‍ വിക്കറ്റ് തെറിച്ചു. 21 റണ്‍സായിരുന്ന പൂജാരയുടെ സമ്പാദ്യം.

രഹാനയെ കൂടി (48) മടക്കി ജോഷ് ഹേസില്‍വുഡ് ഓസീസിന് വിജയ പ്രതീക്ഷ നല്കിയെങ്കിലും അശ്വിനെ കൂട്ടുപിടിച്ച് നായകന്‍ ധോണി കൂടുതല്‍ വിക്കറ്റ് പോകാതെ കാത്തത് ഇന്ത്യയ്ക്ക് തുണയായി. 24 റണ്‍സോടെ ധോണിയും എട്ട് റണ്‍സോടെ അശ്വിനും പുറത്താകാതെ നിന്നു.

Top