വാസ്തുദോഷം: തെലങ്കാനയ്ക്ക് പുതിയ സെക്രട്ടറിയേറ്റ് മന്ദിരം പണിയുന്നു

തെലങ്കാന: 150 കോടി രൂപ മുടക്കി തെലങ്കാനയ്ക്ക് പുതിയ സെക്രട്ടറിയേറ്റ് മന്ദിരം പണിയുന്നു. പഴയ സെക്രട്ടറിയേറ്റിന് വാസ്തുദോഷമുള്ളതിനാലാണ് പുതിയ സെക്രട്ടറിയേറ്റ് പണിയുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.

എട്ടു മണിക്കൂര്‍ നീണ്ട മാരത്തണ്‍ മന്ത്രിസഭായോഗത്തിനുശേഷമാണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.

പഴയ സെക്രട്ടറിയേറ്റിന് വാസ്തുദോഷമുണ്ടെന്നും ഇതൊരു വസ്തുതയാണെന്നും ചരിത്രത്തില്‍ അതിന് തെളിവുകളുണ്ടെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. വാസുദോഷമുള്ളതിനാലാണ് ആരും ഗതിപിടിക്കാത്തതെന്നും ഇത് തെലങ്കാനയിലെ ജനങ്ങള്‍ക്ക് സംഭവിക്കാതിരിക്കാനാണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കുന്നതെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.

സര്‍ക്കാര്‍ ചെസ്റ്റ് അശുപത്രി സ്ഥിതി ചെയ്യുന്ന ശാന്താ നഗര്‍ പ്രദേശത്താണ് പുതിയ സെക്രട്ടറിയേറ്റ് നിര്‍മിക്കുന്നത്. ആശുപത്രിയും മാറ്റി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ടിബി പടര്‍ന്ന കാലത്ത് നിസാം കെട്ടിയ ആശുപത്രിയാണിത്. ഇതിപ്പോള്‍ രോഗികള്‍ക്ക് സൗകര്യപ്രദമല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

വികാരാബാദിലെ ടിബി സാനിറ്റോറിയത്തിലേക്കാണ് ആശുപത്രി മാറ്റുന്നത്. ഇപ്പോഴത്തെ ഹോസ്പിറ്റല്‍ ഇടിച്ചുനിരത്തി ഒരുവര്‍ഷത്തിനകം പുതിയ സെക്രട്ടറിയേറ്റ് പണി കഴിപ്പിക്കാനാണ് തെലങ്കാനാ സര്‍ക്കാരിന്റെ തീരുമാനം.

Top