വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്നുവെന്ന് ദീപിക

ബോളിവുഡിന്റെ രാംലീല സുന്ദരി ദീപിക പദുക്കോണ്‍ വിഷാദരോഗിയായിരുന്നു.. ഷാരുഖ് ഖാനും അഭിഷേക് ബച്ചനുമൊപ്പം ഹാപ്പി ന്യൂ ഇയര്‍ ചിത്രത്തില്‍ ആടിപ്പാടുമ്പോള്‍ ദീപിക വിഷാദരോഗത്തിന് മരുന്നു കഴിച്ചിരുന്നുവെന്നു നടി തന്നെയാണ് തുറന്നു പറയുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു തന്നെ മാനസിക രോഗം പിടികൂടിയതെന്ന് താരം വെളിപ്പെടുത്തി. വൈദ്യചികിത്സ വരെ തേടിയിരുന്നുവെന്നും ദീപിക പറയുന്നു. ഇത് മറച്ചുവെക്കേണ്ട കാര്യം തനിക്കില്ലെന്നും അവര്‍ പറയുന്നു. തന്റെ തിരിച്ചുവരവ് വിഷാദ രോഗം പിടികൂടിയവര്‍ക്ക് കരുത്തും ആവേശവും ആകണമെന്നാണ് ആഗ്രഹിക്കുന്നത്. വിഷാദ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യവുമുണ്ട്.
പ്രശസ്തരായ പല വ്യക്തികളും തുറന്നുപറയാന്‍ മടിക്കുന്ന കാര്യമാണ് മാനസികരോഗിയാണ് എന്നുള്ളത്. എന്നാല്‍ അങ്ങനെ തുറന്നു പറയാന്‍ ധൈര്യം കാണിച്ച ദീപികയെ പ്രശംസിച്ച് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തി. പലപ്പോഴും താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നും ദീപിക പറഞ്ഞു. മാനസികാവസ്ഥ വഷളാകുന്നുവെന്ന ഘട്ടം വന്നപ്പോള്‍ മാതാപിതാക്കള്‍ സൃഹൃത്തായ സൈക്കോളജിസ്റ്റിനെ കാര്യം അറിയിക്കുകയായിരുന്നു. ഉല്‍കണ്ഠയും വിഷാദവുമാണ് താന്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന് ഡോക്റ്റര്‍ വ്യക്തമാക്കി. ഡോക്റ്ററുടെ ഉപദേശങ്ങള്‍ തന്നെ തുണച്ചുവെന്നും ദീപിക പറയുന്നു. വിഷാദ രോഗത്തിന് അടിമപ്പെട്ട് തന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തത് തന്നെ വീണ്ടും താളം തെറ്റിച്ചിരുന്നു. ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നാളുകളില്‍ മാനസികമായി ഏറെ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു. മാനസിക പ്രശ്‌നത്തിനുള്ള ഗുളിക കഴിച്ചാണ് അന്നാളുകളില്‍ ജീവിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതോടെ വിഷാദ രോഗത്തിനെതിരെ രംഗത്തു വരാനാണ് മനസ്സ് പ്രേരിപ്പിച്ചതെന്നും ദീപിക പറഞ്ഞു.

Top