400 കുട്ടികള്‍ ഐഎസ് പരിശീലനം പൂര്‍ത്തിയാക്കി

ബെയ്‌റൂട്ട്: ഇക്കൊല്ലം നാനൂറിലധികം കുട്ടികള്‍ക്ക് ഐഎസ് ഭീകരര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ആയുധ പരിശീലനം, ബോംബ് നിര്‍മാണം, ഒളിയാക്രമണം, ഡ്രൈവിങ് പരിശീലനം തുടങ്ങിയവയാണു കുട്ടികള്‍ക്കു നല്‍കിയതെന്നു ബ്രിട്ടന്‍ ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണു പരിശീലനം ലഭിച്ചത്.

ഇതു സംബന്ധിച്ച വിഡിയൊ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. അഷ്ബാല്‍ അല്‍ ഖിലാഫ എന്നാണു കുട്ടികളുടെ വിഭാഗത്തിനു നല്‍കിയിരിക്കുന്ന പേര്. ആയുധ പരിശീലനത്തോടൊപ്പം മതപാഠക്ലാസുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. പതിനഞ്ചു വയസ് പൂര്‍ത്തിയാകുന്നതോടെ ഇവരെ ഐഎസിന്റെ ഭാഗമാക്കും. തുടര്‍ന്ന് മാസ ശമ്പളം അടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.
ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന, രഹസ്യാന്വേഷണം എന്നിവയ്ക്കാണു കുട്ടികളെ നിയോഗിക്കുന്നത്.

ബന്ദികളാക്കിയവരെ കൊലപ്പെടുത്താനും കുട്ടികളെ ഉപയോഗിക്കാറുണ്ട്. പതിനഞ്ചു വയസിനു ശേഷമേ ഇവരെ യുദ്ധമുന്നണിയിലേക്ക് അയയ്ക്കൂവെന്നും സംഘടന. സിറിയ, ഇറാക്ക്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുമാണു ഭീകരര്‍ കുട്ടികളെ തട്ടിക്കൊണ്ടുവരുന്നത്. ചില ഭീകരരുടെ മക്കളും ഇതില്‍ അംഗങ്ങളാണ്.
2011 മാര്‍ച്ചിനു ശേഷം സിറിയയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 2.15 ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണു കണക്ക്.

Top