ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂരമര്‍ദനം

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ കാറുടമയുടെ ക്രൂര മര്‍ദ്ദനം. പാര്‍ക്കിംഗ് ഫുള്ളാണെന്ന് പറഞ്ഞതിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ബെന്‍സുകാറില്‍ വന്നയാളാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.

ആലുവയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ജോലിചെയ്യുന്ന ആലുവ കുഞ്ഞുണ്ണിക്കര മനക്കുളങ്ങര വീട്ടില്‍ ഹസൈനാരുടെ മകന്‍ ഷാഹി (48)നാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. KL41M 555 എന്ന നമ്പറിലുള്ള വെള്ള ബെന്‍സുകാറില്‍ വന്നയാളാണ് ഷാഹിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

കഴുത്തിന് മര്‍ദ്ദനമേറ്റ ഷാഹിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷാഹിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ പേരില്‍ പരാതി കൊടുത്താല്‍ ആശുപത്രി പൂട്ടിക്കും എന്ന ഭീഷണിയും മുഴക്കിയാണ് അക്രമി പോയത്. ഇതിന്റെ തെളിവ് സഹിതം ആലുവ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Top