കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ 1000 പേജ് ഉള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മാമ്പള്ളികുന്നം കവിതാരാജില്‍ പത്മകുമാര്‍ ഭാര്യ അനിതകുമാരി മകള്‍ അനുപമ എന്നിവരാണ് പ്രതികള്‍. പത്മകുമാറിന്റെ കടബാധ്യത തീര്‍ക്കാന്‍ മോചന ദ്രവ്യത്തിനു വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കുക, മുറിവേല്‍പ്പിക്കുക, ഗൂഢാലോചന, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. ബാലികയുടെ സഹോദരനാണ് സംഭവത്തിലെ ദൃക്‌സാക്ഷി. സാക്ഷി പട്ടികയില്‍ നൂറിലേറെ പേരുണ്ട് ശാസ്ത്രീയ തെളിവുകളാണ് കൂടുതല്‍. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഒപ്പം സമര്‍പ്പിച്ചു. ഇനി വിചാരണ നടപടികള്‍ ആരംഭിക്കും.

2023 നവംബര്‍ 27ന് വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോയി തിരിച്ചുവരികയായിരുന്ന 6 വയസ്സുകാരിയെ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കുട്ടിയുടെ സഹോദരനും കുട്ടിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേയ്ക്ക് പൊലീസ് എത്തിചേര്‍ന്നത്.

തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുട്ടി നല്‍കിയ വിവരങ്ങളുടെയും സാക്ഷികള്‍ നല്‍കിയ സൂചനകളുടെയും ലാപ്‌ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയത്. ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്‌നാട് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാര്‍ട്ടൂണ്‍ കാണാന്‍ നല്‍കിയ ലാപ്‌ടോപിന്റെ ഐപി അഡ്രസും കുട്ടിയെ കണ്ടെത്തുനന്തില്‍ സഹായകമായി.

Top