പ്രതിപക്ഷം ഒറ്റക്കെട്ട്; മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം ലോകസഭയില്‍

Loksabha

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍. ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച അവിശ്വാസപ്രമേയ നീക്കം കോണ്‍ഗ്രസ്സുള്‍പ്പെടെ മറ്റ് പാര്‍ട്ടികളും ഏറ്റെടുത്തോടെ പ്രതിപക്ഷനിരയില്‍ ഐക്യം ശക്തമായി. സഭ തടസപ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കുമെന്ന് ടിആര്‍എസും ടിഡിപിയും വ്യക്തമാക്കിയിട്ടുണ്ട്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപി സഖ്യമുപേക്ഷിച്ച ടിഡിപിയുമാണ് അവിശ്വാസപ്രമേയത്തിന് ആദ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ബഹളത്തില്‍ മുങ്ങി സഭാനടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചത്. നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുന്നത് കാരണം നോട്ടീസിനെ പിന്തുണയ്ക്കുന്നവരുടെ മുഖങ്ങള്‍ പോലും കാണാന്‍ കഴുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ്സും സിപിഎമ്മും ആര്‍എസ്പിയും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് പരിഗണിക്കാന്‍ അന്‍പത് അംഗങ്ങളുടെ പിന്തണ വേണം. ആരുടെ നോട്ടീസിന്മേലാണ് ചര്‍ച്ച നടക്കേണ്ടതെന്ന് നറുക്കിട്ട് തീരുമാനിക്കും. ടിആര്‍എസും ടിഡിപിയും സഭയുടെ നടത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ പ്രതിഷേധം തുടരുന്ന അണ്ണാ ഡിഎംകെയുടെ നിലപാട് ഇനി നിര്‍ണായകമാകും. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ നീക്കമാണിത്.

Top