നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന പരാതിയില്‍ വസ്തുത അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദ്ദേശം.എറണാകുളം സെഷന്‍സ് ജഡ്ജികാണ് കോടതി നിര്‍ദേശം. വസ്തുത അന്വേക്ഷണത്തില്‍ പോലീസ് അടക്കം മറ്റു ഏജന്‍സികളുടെ സഹായം തേടാമെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിലവില്‍ നടക്കുന്ന വിചാരണയെ അന്വേഷണം ബാധിക്കരുത്. അന്വേഷണത്തില്‍ കുറ്റകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടൂ.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസില്‍ പ്രതിയായ നടന്‍ ദിലീപ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

Top