actress assault case mobile phone sealed

കോയമ്പത്തൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി ഉപേക്ഷിച്ച മൊബൈല്‍ ഫോണും ടാബും കണ്ടെടുത്തു.

കോയമ്പത്തൂരിലെ ശ്രീറാം നഗറില്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫേണ്‍ കണ്ടെത്തിയത്. പൊലീസ് ഫോണ്‍ സീല്‍ ചെയ്തു. കോയമ്പത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയായി.

തമിഴ്‌നാട്ടിലെ പീളമേട്ടിലെ ടവറിന് കീഴിലാണ് ഫോണ്‍ അവസാനമായി ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം, ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോള്‍ സുനി തന്നെ ദൃശ്യങ്ങള്‍ കാണിച്ചെന്ന് കൂട്ടുപ്രതിയായ മണികണ്ഠന്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ഇത് മറ്റെവിടേക്കെങ്കിലും പകര്‍ത്തിയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ചോദിച്ചെങ്കിലും സുനി കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിനിടെ നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും അക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്.

Top