Actress Kalpana’s funeral

തൃപ്പൂണിത്തുറ: തിങ്കളാഴ്ച അന്തരിച്ച പ്രിയപ്പെട്ട നടി കല്‍പന ഇനി ഓര്‍മയുടെ ചിരിയരങ്ങില്‍ ജീവിക്കും. കല്‍പനയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ ശ്മശാനത്തില്‍ നടന്നു.

സഹോദരി കലാരഞ്ജിനിയുടെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

ഹൈദരാബാദില്‍ നിന്ന് രാവിലെ 11.30ഓടെ വിമാനമാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി.

മണിയന്‍ പിള്ള രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തൃപ്പൂണിത്തുറയിലെ കൂത്തമ്പലത്തില്‍ എത്തിച്ചു പൊതുദര്‍ശനത്തിന് വച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ മന്ത്രി കെ.ബാബു, സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, അനൂപ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ഭാര്യ നസ്രിയ, സംവിധായകന്‍ സിബി മലയില്‍, മനോജ് കെ.ജയന്‍, സിദ്ദിഖ്, മഖ്ബൂല്‍, ക്യാപ്ടന്‍ രാജു, കെ.പി.എ.സി ലളിത, മേനക, ശ്രുതി ലക്ഷ്മി, രാധിക തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് തൃുപ്പൂണിത്തുറ കൂരിക്കാട്ടില്‍ എന്ന വീട്ടില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. അവിടെയും ആയിരക്കണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Top