ADV. UDAYABHANU statement

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ ആത്മപരിശോധന നത്തണമെന്ന് അഡ്വക്കേറ്റ് സിപി ഉദയഭാനു.

ഇപ്രകാരം ഒരു സംഘടനയില്‍ തുടരുന്നതിലും നല്ലത് വീരമൃതു വരിക്കുന്നതാണെന്നും സംഘടനയില്‍ തുടരണമോ എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ ശരിയുടെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും അഭിഭാഷക സംഘടനയുടെ കിരാത നടപടി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് സിപി ഉദയഭാനുവിന്റെ പ്രതികരണം.

അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

മീഡിയാ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പോസ്റ്ററുകള്‍ പതിച്ചു. സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പോലും കോടതി പരിസരത്ത് അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടു.

Top