അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഫലം ചെയ്യില്ലെന്ന് ഹമീദ് കര്‍സായ്

അഫ്ഗാനിസ്ഥാന്‍:അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഫലം ചെയ്യില്ലെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയാല്‍ അത് രാജ്യത്ത് മാറ്റമുണ്ടാക്കുമെന്നും കര്‍സായ് വ്യക്തമാക്കി. ബിജീങ്ങിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി പ്രതികരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെയും നാറ്റോ സൈന്യത്തിന്റെയും സാന്നിധ്യമുണ്ട്. അഫ്ഗാന്‍ താലിബാനെ നേരിടാനാണ് തങ്ങളുടെ സൈന്യം അഫ്ഗാനില്‍ തങ്ങുന്നതെന്നാണ് അമേരിക്ക വാദം ഉന്നയിക്കുന്നത്. എന്നാല്‍ ഈ സാന്നിധ്യം യാതൊരു വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങളും സൃഷ്ടിക്കില്ലെന്നാണ് അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ് പറയുന്നത്.

അഫ്ഗാനിസ്ഥാനിലെ സുരക്ഷ വളരെയധികം മോശം സ്ഥിതിയിലാണെന്നും ,ഇത് ജനങ്ങളെ വളരെയധികം മോശമായി ബാധിക്കുന്നുണ്ടെന്നും ,അമേരിക്കന്‍ നയങ്ങളില്‍ മാറ്റം വരണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അഫ്ഗാനിലെ സൈനിക സാന്നിധ്യം ഗുണപരമാണെന്ന് അവകാശപ്പെട്ടിരുന്നു . ഇതിനുള്ള മറുപടിയായിട്ടാണ് കര്‍സായി പ്രതികരിച്ചത്. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ അഫ്ഗാന്റെ മാത്രം ശ്രമങ്ങള്‍ ഗുണകരമാകില്ലെന്നും കര്‍സായ് പറഞ്ഞു.

Top