അമേരിക്കയിലെ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍; പ്രതിഷേധിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉപഹാരമായി നല്‍കിയ ഗാന്ധി പ്രതിമ തകര്‍ത്ത് തരിപ്പണമാക്കിയത്. പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അക്രമി പ്രതിമ മറിച്ചിട്ടുവെന്നും ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

‘വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു, ലോകത്തിന്റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്‌ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ജുഗുപ്തസാവഹമായ നടപടിയാണ്’ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

സംഭവത്തിലെ കുറ്റക്കാരെ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി യുഎസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ സന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേകം തന്നെ പ്രദേശിക പൊലീസ് സംവിധാനങ്ങളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ സിറ്റി ഓഫ് ഡേവിസ് മേയര്‍, സംഭവത്തില്‍ വിശദമായ അന്വേഷണം ഉറപ്പു നല്‍കിയിട്ടുണ്ട്.

ആറ് അടിയോളം പൊക്കമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് സിറ്റി ഓഫ് ഡേവിസിലെ പാര്‍ക്കിയില്‍ സ്ഥാപിച്ചിരുന്നത്. പ്രതിമയുടെ തല വേര്‍പ്പെട്ട നിലയിലാണ് തകര്‍ത്തിരിക്കുന്നത്.

 

Top