ഗസ്സയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം; 57 രാജ്യങ്ങള്‍ പ്രമേയം പാസാക്കി

റിയാദ്:ഗസ്സയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് 57 രാജ്യങ്ങള്‍ പ്രമേയം പാസാക്കി. ഗസ്സയിലെ ആശുപത്രികള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറബ് രാജ്യങ്ങള്‍ പ്രമേയത്തിലൂടെ വിമര്‍ശിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ഗസ്സയിലെ അക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത്.

തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എന്‍ദൊഗന്‍, ഖത്തറിന്റെ എമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പലസ്തീനിലെ നമ്മുടെ സഹോദരന്മാര്‍ക്കെതിരായ നിഷ്ഠൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗസ്സയിലെ ആശുപത്രികള്‍ക്കെതിരെ ഉള്‍പ്പെടെ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അന്താരാഷ്ട്ര സമൂഹത്തിന്റേയും സുരക്ഷാകൗണ്‍സിലിന്റേയും പരാജയമാണ് ഗസ്സയിലെ മാനുഷിക ദുരന്തങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അറബ് ഇസ്ലാമിക് സംയുക്ത ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. അറബ് ലീഗുമായും, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനുമായും കൂടിയാലോച്ചിച്ചാണ് സൗദി ഉച്ചകോടിക്ക് വേദിയൊരുക്കിയത്. നേരത്തെ പ്രഖ്യാപിച്ച വെവ്വേറെ ഉച്ചകോടിക്ക് പകരമാണ് സംയുക്ത ഉച്ചകോടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അതേസമയം ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ആക്രമിച്ചെന്ന വാര്‍ത്തകള്‍ ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.

Top