ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍; ഉത്തരാഖണ്ഡില്‍ രക്ഷാദൗത്യം വൈകുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: സില്‍ക്യാര ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകുമെന്ന് റിപ്പോര്‍ട്ട്. ഓഗര്‍ മെഷീന് വീണ്ടും സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ ഡ്രില്ലിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. ഇതേതുടര്‍ന്ന് ദൗത്യം വീണ്ടും മണിക്കൂറുകള്‍ വൈകുകയായിരുന്നു.

തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിച്ചു നീക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താന്‍ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‌ലസ് മെഷീന്‍ വിദഗ്ധന്‍ കൃഷ്ണന്‍ ഷണ്‍മുഖന്‍ ഇന്നലെ അറിയിച്ചിരുന്നു.

Top