അര്‍ച്ചന പറയുന്നത് ശുദ്ധകള്ളം, സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍ രംഗത്ത്

കൊച്ചി: പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നിന്നും മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ അര്‍ച്ചന പദ്മിനിക്കെതിരെ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍ രംഗത്ത്. അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളമാണെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. അര്‍ച്ചന എന്ന പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് മെയിലയച്ചപ്പോള്‍ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്‌ക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അര്‍ച്ചനയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു.ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പൊലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാം.

ഒരു കാരണവശാലും ഞങ്ങള്‍ അതിനു തയാറല്ല എന്നാണ് അവര്‍ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പൊലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ട്. അതിന് ശേഷം പ്രോഡക്ക്ഷന്‍ എക്‌സിക്യൂട്ടിവ് യൂണിയന്‍ ഞങ്ങള്‍ക്ക് കത്തയച്ചു’- ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.തനിക്കുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിട്ടുണ്ടെന്നും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍.

Top