ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ച് ഐ.ഒ.എ; ഭൂപിന്ദർ സിങ് ബജ്‌വ നയിക്കും

ന്യൂഡൽഹി : സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ, ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണസമിതിയെ നിയമിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ. ഭൂപിന്ദർ സിങ് ബജ്‌വയാണ് താൽക്കാലിക സമിതിയുടെ അധ്യക്ഷൻ. എം.എം.സോമയ, മഞ്ജുഷ കൻവർ എന്നിവരാണ് മറ്റംഗങ്ങൾ. ഫെഡറഷന്റെ ഭരണകാര്യങ്ങളിൽ സുതാര്യത, വിശ്വാസ്യത, മാന്യമായ പെരുമാറ്റം എന്നിവ ഉറപ്പാക്കാനായാണ് താൽക്കാലിക സമിതിയെ നിയമിക്കുന്നതെന്ന് ഒളിംപിക് അസോസിയേഷൻ വ്യക്തമാക്കി.

അതിനിടെ, ഹരിയാനയിലെ ഝജ്ജറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുസ്തി താരങ്ങളെ സന്ദർശിച്ചു. ഛാര ഗ്രാമത്തിലുള്ള അഖാഡയിൽ (ഗുസ്തി പരിശീലന കേന്ദ്രം) എത്തിയ രാഹുൽ, ഒളിംപ്യൻ ബജ്‌രംഗ് പുനിയ ഉൾപ്പെടെയുള്ള താരങ്ങളെ നേരിൽക്കണ്ടു. ബജ്‌രംഗുമായി രാഹുൽ സൗഹൃദ മത്സരത്തിൽ ഏർപ്പെടുകയും ചെയ്തു. ബജ്‍രംഗിനു പുറമെ രാജ്യാന്തര ഗുസ്തി താരമായ ദീപക് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ തുടക്ക കാലത്ത് പരിശീലനം നേടിയ കേന്ദ്രമാണിത്.

‘‘ഝജ്ജറിലെ ഛാരാ ഗ്രാമത്തിലെ വീരേന്ദ്ര ആര്യയുടെ അഖാഡയിൽ എത്തി ഒളിംപിക് മെഡൽ ജേതാവ് ബജ്‌‌രംഗ് പുനിയയുമായും മറ്റ് ഗുസ്തി താരങ്ങളുമായും ചർച്ച നടത്തി. ഒരേയൊരു ചോദ്യമേയുള്ളൂ – ഇന്ത്യയുടെ പെൺമക്കളായ താരങ്ങൾക്ക് അഖാഡയിലെ പോരാട്ടം ഉപേക്ഷിച്ച്, അവകാശങ്ങൾക്കും നീതിക്കും വേണ്ടി തെരുവിൽ പോരാടേണ്ടിവന്നാൽ, ഈ പാത തിരഞ്ഞെടുക്കാൻ ആരാണ് അവരുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക?’’ –രാഹുൽ എക്സിൽ കുറിച്ചു.

Top