ബി.ജെ.പി-ജെ.ഡി.എസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്‌; കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയമാറ്റമെന്ന് എം.ബി. പാട്ടീല്‍

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്കുള്ള സൂചന നല്‍കി മന്ത്രി എം.ബി. പാട്ടീല്‍. കര്‍ണാടകയിലെ ബിജെപി – ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ വൈകാതെ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ എത്തുമെന്ന് എം.ബി. പാട്ടീല്‍ പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയില്‍ നിന്ന് 25 എം.എല്‍.എമാരും ജെ.ഡി.എസില്‍ നിന്ന് 10 എം.എല്‍.എമാരും കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പാട്ടീല്‍ അവകാശപ്പെടുന്നത്.

പാട്ടീലിന്റെ ഈ പ്രസ്താവന സംസ്ഥാനത്ത് വന്‍തോതിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ജെ.ഡി.എസ്. എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കില്‍ 19 എം.എല്‍.എ.മാരുടേയും പിന്തുണ നല്‍കാം എന്ന മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരേയും പാട്ടീല്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘നാടകീയ പ്രസ്താവന’ എന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവനയേക്കുറിച്ച് പാട്ടീല്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല എന്നായിരുന്നു കുമാരസ്വാമിയ്ക്ക് ഡി.കെ. ശിവകുമാര്‍ നല്‍കിയ മറുപടി.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണ ജെഡിഎസിന്റെ 19 എംഎല്‍എമാര്‍ ശിവകുമാറിന് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഒരുവിഭാഗം ജെ.ഡി.എസ്. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. എന്നാല്‍, ഇതിന് പിന്നാലെയാണ് 10 ജെ.ഡി.എസ്. എം.എല്‍.എമാരും 25 ബി.ജെ.പി. എം.എല്‍.എ.മാരും വൈകാതെ തന്നെ കോണ്‍ഗ്രസില്‍ എത്തുമെന്ന് പാട്ടീല്‍രംഗത്തെത്തിയത്.
വ്യക്തമാക്കിയത്.

Top