ബിജെപിക്കെതിരെയുള്ള വിശാല സഖ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയും

ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവില്‍ ചേരും. 24 പാര്‍ട്ടികള്‍ പങ്കെടുക്കും. ദില്ലി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതല്‍ എട്ട് മണി വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.

നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ യോഗമാണ് ബെംഗളൂരുവിലേത്. പട്‌നയിലായിരുന്നു ആദ്യയോഗം. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക.

നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തും. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഒരു ബദല്‍ ഐക്യം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡിഎംകെ, തൃണമൂല്‍, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എന്നിങ്ങനെ ഇന്ന് ഉച്ചയോടെ മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ബെംഗളുരുവില്‍ എത്തിച്ചേരും.

Top