‘ഗവര്‍ണര്‍ക്ക് എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥ’; മുഖ്യമന്ത്രി

കൊല്ലം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി. അങ്ങേയറ്റം പ്രകോപനപരമായ അവസ്ഥ ഉണ്ടാക്കുകയാണ് ഗവര്‍ണര്‍. ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. ഇക്കാര്യം കേന്ദ്രം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ക്രിമിനല്‍സ്, ബ്ലഡി റാസ്‌കല്‍സ് എന്തെല്ലാം കഠിന പദങ്ങളാണ് വിളിച്ചുപറയുന്നത്. ചെറുപ്പക്കാരായ കുട്ടികളെ എന്തൊക്കെയാണ് വിളിക്കുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യേണ്ടതാണോ ഇത്. എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയാണ് ഗവര്‍ണര്‍ക്ക്. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നത് കൂടാതെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് അദ്ദേഹം. ബ്ലഡി കണ്ണൂരെന്ന് പറയുന്ന നിലയുണ്ടായി. ഏതെങ്കിലും ഭരണാധികാരി അങ്ങനെ ചെയ്യുമോ? എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായാണ് ഗവര്‍ണര്‍ ഇരിക്കുന്നത്. കേന്ദ്ര- സംസ്ഥാനം ബന്ധം വഷളാക്കേണ്ട എങ്കില്‍ ഇത്തരം ഇടപെടലുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ക്രമസമാധാന നില കൂടുതലാണ്. അതിനാല്‍, ശാന്തമായി നില്‍ക്കുന്ന സംസ്ഥാനത്തെ പ്രശ്‌നങ്ങളുണ്ടാക്കി കലുഷിതമാക്കാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണ് അദ്ദേഹം.’: മുഖ്യമന്ത്രി പറഞ്ഞു.

ഇതുപോലൊരു വ്യക്തിയെ ഉള്‍ക്കൊള്ളാന്‍ വി മുരളീധരനെ പോലെ ചുരുക്കം ചില ആളുകള്‍ക്ക് സാധിക്കും. തനിക്ക് സ്ഥാനമാനങ്ങള്‍ വേണമെന്ന് ആഗ്രഹിച്ച് തെറ്റായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ് ഗവര്‍ണര്‍. ഇത് അനുവദിച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top