മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയും സംഘവും വയനാട്ടില്‍

pinarayi

വയനാട്: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയും സംഘവും വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ എത്തി.

കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിയും ഡിജിപിയും അടങ്ങിയ സംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

വൈദ്യുത മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ അവലോകനയോഗം ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് യോഗം. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയവ സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് അവലോകന യോഗവും ഉണ്ടാകും.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയായി കുറഞ്ഞിട്ടുണ്ട്. 16 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 0.76 അടി വെള്ളമാണ്. എന്നാല്‍ സംസ്ഥാനത്ത് ആകെ 500 കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയില്‍ മാത്രം 263 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ആകെ 15 പാലങ്ങള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴയില്‍ 3000 കോടിയുടെ നഷ്ടം വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ മഴയിലും ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിക്ഷോഭത്തിലും ആയിരം കോടിയിലധികം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.

Top