ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന

ചൈന: ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. ഈ മാസം തന്നെ തിരികെ പോകാനാണ് നിർദ്ദേശം. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് നടപടി. ഇന്ത്യയിലെ നാല് മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയിൽ ജോലി ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടു. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പിടിഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചത്. ഈ മാസം തന്നെ രാജ്യം വിടാനാണ് നിർദ്ദേശം.

ഇതോടെ ചൈനയിലെ ഇന്ത്യൻ മാധ്യമസാന്നിധ്യം അവസാനിക്കുകയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. നേരത്തെ സിന്‍ഹുവവാര്‍ത്താ ഏജന്‍സിയുടെയും ചൈന സെന്‍ട്രല്‍ ടെലിവിഷന്റെയും മാധ്യമ പ്രവര്‍ത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകർക്കും ചൈനയിൽ വിലക്കുണ്ട്.

2020 ല്‍ രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരെയും ചൈന പുറത്താക്കിയിരുന്നു. എന്നാല്‍ നടപടിയോട് ഇരുവിദേശകാര്യമന്ത്രാലയങ്ങളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.

Top