കാലാവസ്ഥ വ്യതിയാനം; ഖത്തറില്‍ മീന്‍ വില കുതിച്ചുയരുന്നു

ഖത്തര്‍ : ശക്തമായ കാറ്റും മഴയും കാരണം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ഖത്തറില്‍ മീന്‍ വില കുതിച്ചുയരുന്നു. പ്രദേശിക അറബ് മാധ്യമങ്ങള്‍ ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

40 ടണ്‍ മത്സ്യം ആണ് ഒരോ ദിവസവും മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 28 ടണ്‍ മാത്രമാണ്. ആവശ്യക്കാര്‍ കൂടുതല്‍ ആയതുകൊണ്ട് തന്നെ വലിയ വിലയാണ് മത്സ്യത്തിന്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് വില കൂടാന്‍ കാരണം.

മത്സ്യ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത് മാര്‍ക്കറ്റില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും വലിയ രീതിയില്‍ വില കുറച്ചു വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മീന്‍ വില കുത്തനെ വര്‍ദ്ധിച്ചു. സാധാരണ വാങ്ങിയിരുന്ന മീനുകള്‍ക്ക് ഇപ്പോള്‍ ഇരട്ടി വില നല്‍കണം.

ഹമൂര്‍, സാഫി എന്നീ മീനുകള്‍ക്കാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. കൊവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ മാര്‍ക്കറ്റ് കര്‍ശന നീരിക്ഷണത്തിലാണ്. മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ മാര്‍ക്കറ്റില്‍ നിരീക്ഷണം നടത്തുന്നുണ്ട്. വില കുതിച്ചു ഉയര്‍ന്ന സാഹചര്യത്തില്‍ ഗുണനിലവാരമില്ലാത്ത പഴകിയ മീനുകള്‍ വില്‍പ്പന നടത്തുണ്ടോയെന്ന് കണ്ടെത്താല്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Top