സി.എന്‍.ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു; അന്ത്യാജ്ഞലി അര്‍പ്പിച്ചത് ആയിരങ്ങള്‍

തൃശൂര്‍ : അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്.

ചാലക്കുടിയിലെ പനമ്പിള്ളി സ്മാരക മന്ദിരം,ആവിണിശ്ശേരിയിലെ ഖാദി കേന്ദ്രം,തൃശൂര്‍ ടൌണ്‍ഹാള്‍, ഡിസിസി ഓഫീസ്. സി.എന്നിന്റെ അയ്യന്തോളിലെ വസതി എന്നിവിടങ്ങളിലെല്ലാം യാത്രാമൊഴി നല്‍കാനെത്തിയത് ആയിരങ്ങളാണ്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ സി. എന്‍ ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി.എന്‍ ബാലകൃഷ്ണന്‍. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍ ബാലകൃഷ്ണന്‍ ജയിച്ചത്. ഭാര്യ തങ്കമണി.

പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18നായിരുന്നു സി.എന്‍.ബാലകൃഷ്ണന്‍ ജനിച്ചത്. 1963ല്‍ തങ്കമണിയെ വിവാഹം കഴിച്ചു. 1952ല്‍ സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസിലെത്തി. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെപിസിസി ട്രഷററായിരുന്നു.

Top