വിസി പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സിപിഐഎം ഗവര്‍ണറെ അപമാനിക്കുന്നത് ; കെ സുരേന്ദ്രന്‍

ണ്ണൂര്‍ സര്‍വകലാശാലയിലെ വിസി പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയത് മറയ്ക്കാനാണ് സിപിഐഎം ഗവര്‍ണറെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതി വിധി. ഇതിന്റെ ജാള്യത കൊണ്ടാണ് എം.വി ഗോവിന്ദന്‍ ഗവര്‍ണറെ അവഹേളിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ് സിപിഐഎം എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ രാജിവെക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങള്‍ ലംഘിച്ച് യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിസിയെ പുനര്‍നിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. നവകേരള സദസിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇടതു സര്‍ക്കാര്‍ നിയമങ്ങളെല്ലാം അട്ടിമറിക്കുകയാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തല്‍ ഗൗരവമാര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഗോവിന്ദന്റെ ജോലി. നവകേരള സദസ്സ് നുണ കേരള സദസായി മാറി കഴിഞ്ഞു. യാത്രയുടെ നാളുകളില്‍ ഓരോ ദിവസവും സര്‍ക്കാരിന് കോടതിയില്‍ നിന്നും തിരിച്ചടിയേല്‍ക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നവകേരള സദസ്സ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീല്‍ഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങള്‍ പറയിപ്പിക്കുന്നത്. അതുകൊണ്ടൊന്നും ജനശ്രദ്ധ മാറ്റാനാവില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top