cpm attivist attack

പാനൂര്‍: ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താഴെ പൂക്കോത്ത് സി.പി.എം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. പൂക്കോം കനാല്‍ ഭാഗത്തെ മഞ്ഞേരിയില്‍ റാഷിഖി(28)നെയാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. കുതറിമാറി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊക്ലിയിലും, പൂക്കോം ടൗണിലും ഗ്ലോബല്‍ ടെക് ട്രാവല്‍സ് ഏജന്‍സിസ് സ്ഥാപനം നടത്തുന്നയാളാണ് സജീവ സി.പി.എം പ്രവര്‍ത്തകനായ റാഷിഖ്.

ചൊക്ലിയിലെ സ്ഥാപനമടച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് വീടിന് ചുറ്റും പതിയിരുന്ന ഇരുപതോളം വരുന്ന അക്രമിസംഘം വാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്കു വെട്ടിയെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ വെട്ടേറ്റില്ല. അക്രമിസംഘത്തില്‍ മുഖം മൂടികളുമുണ്ടായിരുന്നു. ബഹളംകേട്ട് വീട്ടുകാര്‍ ഒച്ച വെച്ച് പുറത്തേക്ക് ഇറങ്ങി. പിന്നാലെ അക്രമിസംഘം പിന്തുടര്‍ന്നെങ്കിലും റാഷിഖ് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. സ്ത്രീകളടക്കമുള്ള വീട്ടുകാര്‍ക്ക് നേരെയും ആയുധം കാണിച്ച് അക്രമികള്‍ ഭീഷണി മുഴക്കി. കൈയിലുണ്ടായിരുന്ന പണവും പ്രധാന രേഖകളുമടങ്ങിയ ബാഗ് റാഷിഖ് വീട്ടിലേക്ക് എറിയുകയായിരുന്നു. അക്രമവിവരമറിഞ്ഞ് സി.പി.എം ജില്ലാ കമ്മിററി അംഗം പി. ഹരീന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ.കെ. സുധീര്‍ കുമാര്‍, പെരിങ്ങളം ലോക്കല്‍ സെക്രട്ടറി കെ.പി. രമേശന്‍ എന്നിവര്‍ വീട്ടിലെത്തി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിച്ചു.

Top