ജാതിമേധാവിത്വ ബോധം;ബിജെപി മുഖപത്രത്തില്‍ വന്ന കാര്‍ട്ടൂണിനെതിരെ എംഎ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബിജെപി മുഖപത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്.

ആര്‍ എസ് എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് കാര്‍ട്ടൂണിലൂടെ പുറത്തു വലിച്ചിട്ടതെന്നും ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും എം.എ ബേബി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപിയ്‌ക്കെതിരെ രംഗത്ത് എത്തിയത്.

കാര്‍ട്ടൂണിനെതിരെ മന്ത്രി തോമസ് ഐസക്, മുഹമ്മദ് റിയാസ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഉപബോധ മനസ്സ് സവര്‍ണ്ണ ജാതീയതയാണെന്നാണ് ഐസക് പറഞ്ഞത്. ഇവര്‍ കേരളത്തെ എത്രമാത്രമാണ് പുറകോട്ട് കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരായിട്ടുള്ള പ്രതിരോധമാണ് ജനുവരി ഒന്നാം തീയതി നടക്കാനിരിക്കുന്ന വനിതാ മതിലെന്നും ഐസക് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആണ് അദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ പറഞ്ഞ് അധിക്ഷേപിച്ചിരിക്കുന്നതെന്നും തെങ്ങു കയറ്റക്കാരന്റെ മകന്‍ മുഖ്യമന്ത്രി ആയതില്‍ സ്വയം അഭിമാനിക്കുന്ന ജനതയുടെ കേരളത്തില്‍, തെങ്ങു കയറ്റക്കാരന്റെ മകന്‍ തെങ്ങു കയറാന്‍ പോയാല്‍ മതിയെന്ന് യാതൊരു ലജ്ജയുമില്ലാതെ പരിഷ്‌കൃത കേരളത്തിന്റെ മുഖത്ത് നോക്കി പറയുക വഴി മനുസ്മൃതി പറഞ്ഞു വച്ച ചാതുര്‍വര്‍ണ്ണ്യത്തെ സാധുകരിക്കാന്‍ അല്ലാതെ മറ്റെന്താണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് മുഹമ്മദ് റിയാസ് ചോദിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ജാതി പറഞ്ഞാക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണം.

ആര്‍ എസ് എസ് പ്രസിദ്ധീകരണമായ പത്രമാണ് ജന്മഭൂമി. കേരളത്തിലെ ആര്‍ എസ് എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടത്. നമ്മുടെ സമൂഹത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് എതിര് നില്ക്കുന്നതാണ് ആര്‍ എസ് എസ് എന്നത് ഒരിക്കല്‍ കൂടെ വെളിവാകുകയും ചെയ്തു.

ഒരു നൂറ്റാണ്ടു മുമ്പ് നമ്മള്‍ നേരിട്ട ജാതിപ്പിശാച് വീണ്ടും ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ആര്‍ എസ് എസിനെയും അവരുടെ ബിജെപി അടക്കമുള്ള സംഘടനകളെയും എതിര്‍ത്തു തോല്പിച്ചേ മതിയാവൂ.

Top