വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളെ തടയേണ്ടെന്ന് സിപിഎം

തിരുവനന്തപുരം : വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളെ തടയേണ്ടെന്ന് സിപിഎം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മാനിച്ചാണിത്. ന്യൂനപക്ഷവിഭാഗങ്ങളുടെ പങ്കാളിത്തം പ്രാദേശികഘടകങ്ങള്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചു.

വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിശദ ചര്‍ച്ചയാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായത്.

സ്വമേധയും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പവും വരുന്ന കുട്ടികളെ തടയേണ്ടതില്ല. എന്നാല്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കില്ല. മതിലില്‍ വിള്ളല്‍ പാടില്ല. കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണം, ആരേയും മാറ്റി നിര്‍ത്തരുത്.

പുരുഷന്മാരെ വനിതാ മതിലിന്റെ എതിർദിശയിൽ അണിനിരത്തും. സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാരെയാണ് എതിർദിശയിൽ അണിനിരത്തുക. വനിതാ മതിലിന്റെ നിരയിൽ സ്ത്രീകൾ മാത്രമെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

വനിതാ മതിലിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്കുള്ള അറിയിപ്പ്. തെറ്റായ പ്രചാരണങ്ങളെ നേരിടാൻ പ്രാദേശികമായി മുൻകയ്യെടുക്കണം. സംഘടനകൾ കുട്ടികളെ പങ്കെടുപ്പിച്ചാൽ തടയേണ്ടതില്ലെന്നും സംസ്ഥാന സമിതി അറിയിച്ചു.

മതന്യൂനപക്ഷങ്ങളെയും വനിതാ മതിലിന്റെ ഭാഗമാക്കാൻ സിപിഎം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

തെറ്റായ പ്രചരണങ്ങള്‍ക്കെതിരേ പ്രാദേശിക ഘടകങ്ങള്‍ ജാഗ്രത കാട്ടണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നണി വിപുലീകരണ ചര്‍ച്ചകളും നാളെ നടക്കും.

Top