cpm worker attacked ; mother and son injured

knife

പാനൂര്‍(കണ്ണൂര്‍): ചെറുവാഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിച്ച് അമ്മയ്ക്കും മകനും പരിക്ക്.

ചെറുവാഞ്ചേരി വില്ലേജ് ഓഫീസിനു സമീപത്തെ നെല്ലേരി ചാലില്‍ പൂവാടന്‍ സജിത്തിനാണ് (28) ക്രൂരമായി മര്‍ദനമേറ്റത്. കഴിഞ്ഞ രാത്രി 11.45 ഓടെ ഇരുമ്പ് ദണ്ഡുകളും വടിവാളുകളുമായി വീട്ടിലെത്തിയ അക്രമിസംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഉറങ്ങുകയായിരുന്ന സജിത്തിനെ ആക്രമിക്കുകയായിരുന്നു.

സജിത്തിന്റെ ഇരുകാലുകള്‍ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അക്രമം തടയാനെത്തിയ അമ്മ രജനിക്കും (50) പരിക്കേറ്റു.

രജനിയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. അക്രമത്തില്‍ പരിക്കേറ്റ ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിപരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സജിത്തിനെ രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചെറുവാഞ്ചേരി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കണ്ണവം പ്രിന്‍സിപ്പല്‍ എസ്‌ഐ എം.ജെ. ഷൈജുവിന്റെ നേതൃത്വത്തില്‍ ചെറുവാഞ്ചേരി മേഖലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെറുവാഞ്ചേരി ടൗണിലെ സിപിഎം ഓഫീസ് 28 തവണ ആക്രമിച്ചെന്നും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനെ നിരന്തരം ആക്രമിക്കുകയാണെന്നും സിപിഎം നേതാക്കന്‍മാര്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് ആക്രമണത്തിനെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top