ഇംഫാലില്‍ കര്‍ഫ്യൂവിനുള്ള ഇളവ് പിന്‍വലിച്ചു

ബിഷ്ണുപൂര്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ബിഷ്ണുപൂരില്‍ ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചു. നരന്‍സേനനിലെ ഐആര്‍ ബി രണ്ടാം ബറ്റാലിയന്റെ ക്യാമ്പില്‍ നിന്ന് മൂന്നൂറ് തോക്കുകളാണ് സ്ത്രീകള്‍ അടക്കമുള്ള മെയ്‌തെയ് സംഘം കൊള്ളയടിച്ചത്. ഇംഫാലില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

സേനയും ആര്‍എഎഫുമായുള്ള ഏറ്റുമുട്ടലില്‍ 17ാളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കിഴക്കന്‍ ഇംഫാലിലും പശ്ചിമ ഇംഫാലിലും കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പിന്‍വലിച്ചു. നേരത്തെ ഈ മേഖലകളില്‍ കര്‍ഫ്യൂവില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

ക്രമസമാധാന നില സങ്കീര്‍ണമാകുന്നത് പരിഗണിച്ച് ഇന്ന് നടത്താനിരുന്ന കലാപത്തില്‍ മരിച്ച കുക്കി വിഭാഗത്തില്‍ നിന്നുള്ളവരുടെ കൂട്ട സംസ്‌കാരം കോടതി ഉത്തരവിനേ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. മേയ് 3 മുതല്‍ കൊല്ലപ്പെട്ട 35 കുക്കി വംശജരുടെ കൂട്ട ശവസംസ്‌കാരം ഇന്ന് നടത്താനിരുന്നതായിരുന്നു. മെയ്‌തെയ് ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെ ബൊല്‍ജാങിലെ പീസ് ഗ്രൌണ്ടിലാണ് ചടങ്ങുകള്‍ നടത്താനിരുന്നത്.

ബിഷ്ണുപൂര്‍ മേഖലയില്‍ രാവിലെ മുതല്‍ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സായുധ സേനയുടെ നീക്കം തടയാനായി തെരുവുകളിലേക്ക് ആയിരക്കണക്കിന് പ്രാദേശികരാണ് തടിച്ചെത്തിയത്. മെയ് 3 ഓടെ രൂക്ഷമായ മെയ്‌തെയ് – കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 4000ത്തോളം ആയുധങ്ങളാണ് മോഷണം പോയിട്ടുള്ളതെന്നാണ് നിലവിലെ കണക്കുകള്‍ വിശദമാക്കുന്നത്. ഇന്‍സാസ്. എകെ 47 അടക്കമുള്ളവ മോഷണം പോയ തോക്കുകളില്‍ ഉള്‍പ്പെടുമെന്നാണ് ദേശീയമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്.

Top