ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വികസന വിരോധി ആകില്ല; എംഎം മണിക്കെതിരെ ഡീന്‍ കുര്യക്കോസ്

ഇടുക്കി: പിജെ ജോസഫിനെതിരായ  എംഎം മണിയുടെ പരിഹാസത്തിന് ഡീൻ കുര്യക്കോസിന്റെ മറുപടി. പിജെ ജോസഫ് ഇടുക്കിക്ക് നല്‍കിയ സംഭാവനകള്‍ക്ക് എംഎം മണിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീന്‍ കുര്യക്കോസ് എംപി.  ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവില്‍ അല്ല താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെയും ഡീന്‍ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വര്‍ഗീസിന്റെയും എംഎം മണിയുടെയും പാട്ട പറമ്പില്‍ അല്ല തങ്ങള്‍ കിടക്കുന്നത്. ഇവര്‍ പറയുന്നത് കേട്ട് പഞ്ച പുച്ഛമടക്കി നില്‍ക്കുന്നവര്‍ ഉണ്ടാകുമെന്നും തന്നെ ആ കൂട്ടത്തില്‍ പെടുത്തേണ്ടന്നും ഡീന്‍ കുര്യക്കോസ് കൂട്ടിചേര്‍ത്തു.

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നതായിരുന്നു എംഎം മണി എംഎല്‍എയുടെ പരിഹാസം. പിജെ ജോസഫ് നിയമസഭയില്‍ കാലു കുത്തുന്നില്ലെന്നും രോഗം ഉണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടതെന്നും എംഎം മണി പറഞ്ഞിരുന്നു. പിജെ ജോസഫിന് ബോധമില്ലെന്നും ചത്താല്‍ പോലും കസേര വിടില്ലെന്നും എംഎം മണി അധിക്ഷേപിച്ചിരുന്നു.

അതേസമയം ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പി.ജെ ജോസഫിനെ അധിക്ഷേപിച്ച എം.എം മണി കേരളത്തിന്റെയാകെയും സിപിഎമ്മിന്റെയും ഗതികേടായി മാറരുതെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

Top