കടക്കെണിയിലാകുമെന്ന് പേടി, ചൈനീസ് പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കടക്കെണിയിലാകുമെന്ന് പേടിച്ച് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പാക്കിസ്ഥാന്‍ പുനരാലോചന നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

കോളനിഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക്ക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍പ്പെടുത്തി 820 കോടിയുടെ പദ്ധതിയാണ് തുടക്കമിട്ടത്.

കറാച്ചിയേയും പെഷവാറിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍പ്പാതയാണ് നവീകരിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ പൊതുകടം വര്‍ധിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് പദ്ധതിയില്‍ പുനഃരാലോചന നടത്തുന്നത്.

മാത്രമല്ല പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ കരാറുകളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

കരാറുകളില്‍ പാക്കിസ്ഥാന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു, പാക്കിസ്ഥാന്‍ വലിയ സാമ്പത്തിക ചിലവ് വരുത്തിവെയ്ക്കുന്നു, ചൈനയ്ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ഉദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേതുടര്‍ന്നാണ് പദ്ധതികള്‍ പരിശോധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗവണ്മെന്റ് തീരുമാനിച്ചതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്റെ ആവശ്യങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നാണ് ചൈനയുടെ നിലപാട്. തര്‍ക്കങ്ങളുണ്ടെങ്കില്‍ കരാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ചൈനീസ് നിക്ഷേപത്തോട് പാക്കിസ്ഥാന്‍ ഉത്തരവാദിത്തമുണ്ടെന്നും കരാര്‍ തുകയിലും മറ്റും കാര്യമായ കുറവ് വരുത്തണമെന്നാണ് പാക്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതിനിടെ ചൈനയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ചൈന – പാക്ക് സാമ്പത്തിക ഇടനാഴിയിലും പാക്കിസ്ഥാന്‍ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്. ചൈനയല്ലാതെ മറ്റ് രാജ്യങ്ങളെ നിക്ഷേപത്തിനായി തേടാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചൈനയല്ലാതെ മറ്റ് രാജ്യങ്ങള്‍ നിക്ഷേപം നടത്താന്‍ തയ്യാറാകാത്തതിനാല്‍ തങ്ങളെന്തു ചെയ്യുമെന്നാണ് പാക്ക് അധികൃതര്‍ ചോദിക്കുന്നത്.

കടക്കെണിയിലാകുമെന്ന ഭയമാണ് പല പദ്ധതികളും ഇഴഞ്ഞു നീങ്ങാന്‍ കാരണം. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ ഇന്ത്യയുടെ അടുത്തുള്ള രാജ്യങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിന് പല രാജ്യങ്ങളിലും ഭരണമാറ്റമുണ്ടായതോടെ തടസങ്ങള്‍ നേരിടുന്നുണ്ട്. ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്‍ഡ്, ലാവോസ്, മാലദ്വീപ് എന്നിവിടങ്ങളില്‍ ചൈനയ്ക്ക് തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുണ്ട്.

Top