വിമതരെ കാണാന്‍ ഡി.കെ ശിവകുമാര്‍ മുംബൈ ഹോട്ടലില്‍; പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്…

മുംബൈ: രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അതേസമയം, ഹോട്ടലില്‍ തങ്ങള്‍ മുറിയെടുത്തിട്ടുണ്ടെന്നും ആര്‍ക്കും തടയാനാവില്ലെന്നും ശിവകുമാര്‍ ഹോട്ടലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജെ.ഡി.എസ് എ.എല്‍.എ ശിവലിംഗ ഗൗഡയും ശിവകുമാറിനെ അനുഗമിക്കുന്നുണ്ട്.

ഡി.കെ. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ല എന്നാണ് മുംബൈ പൊലീസിന്റെ നിലപാട്. എന്നാല്‍ താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. വിമതര്‍ താമസിക്കുന്ന പവായിലെ ഹോട്ടലിന് മുന്നില്‍ വിമതര്‍ ആവശ്യപ്പെട്ട പ്രകാരം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാലാണ് തങ്ങള്‍ രാജിവെച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. ഡി.കെ. ശിവകുമാറിനെ കാണാനോ അദ്ദേഹവുമായി ചര്‍ച്ചയ്ക്കോ തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Top