രാജ്യം പുതിയ ബഹിരാകാശ ദൗത്യത്തില്‍ സജ്ജമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍

ദുബായ്: രാജ്യം പുതിയ ബഹിരാകാശ ദൗത്യത്തില്‍ സജ്ജമെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം. ആറുമാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് സുത്താന്‍ അല്‍ നെയാദി രാജ്യത്ത് മടങ്ങിയത്തിയതിനു പിന്നാലെയാണ് പ്രഖ്യാപനം. നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇയുടേയും അറബ് ലോകത്തിന്റേയും ബഹിരാകാശ ചരിത്രത്തില്‍ നാഴികക്കല്ല് തീര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ സ്പേസ് സെന്ററായ മുഹമ്മദ് റാശിദ് സ്പേസ് സെന്ററില്‍, ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി, സായിദ് എംബിഷന്‍ 2 സംഘം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. യുഎഇയിലെ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ ഹെസ്സ അല്‍ മന്‍സൂരിയേയും സുല്‍ത്താന്‍ അല്‍ നെയാദിയേയും നേരില്‍ കണ്ട് ശൈഖ് ഹംദാന്‍ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചു. യുഎഇ രാഷ്ട്ര പിതാവായ ശൈഖ് സായിദിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സായിദ് എന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘത്തെ അഭിസംബോധന ചെയ്തു.

മുഹമ്മദ് റാശിദ് സ്‌പേസ് സെന്ററിന്റെ ചെയര്‍മാനാണ് ശൈഖ് ഹംദാന്‍. ലോകമെമ്പാടും നടക്കുന്ന മാനവിക പ്രവര്‍ത്തനങ്ങളെയും, ശാസ്ത്രീയ ദൗത്യങ്ങളെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഏത് ബഹിരാകാശ ദൗത്യവും ഏറ്റെടുക്കാന്‍ യുഎഇ സജ്ജമാണെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കുകയും ചെയ്തു. സെപ്റ്റംബര്‍ നാലിനാണ് ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് സുല്‍ത്താന്‍ അല്‍ നെയാദി ദുബായിയില്‍ മടങ്ങിയെത്തിയത്.

Top