ഗസ്സയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

തെല്‍ അവിവ്: ഗസ്സയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടെങ്കിലും കൃത്യമായ മരണസംഖ്യ എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയമായ സെന്റ് പോര്‍ഫിറിയസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമാണ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്.1600 വര്‍ഷം പഴക്കമുള്ള പളളിയാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സംഭവസമയത്ത് 50 ഓളം പേര്‍ ദേവാലയത്തില്‍ ഉണ്ടായിരുന്നുവെന്ന് ഗ്രീക്ക് പബ്ലിക് മീഡിയയായ ഇആര്‍ടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ദേവാലയ പരിസരത്ത് അഭയം തേടിയവരില്‍ യുദ്ധത്തിന്റെ ഇരകളുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇസ്രായേലി വ്യോമാക്രമണത്തെ ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റ് അപലപിച്ചു.”ഗസ്സ നഗരത്തിലെ ദേവാലയ വളപ്പില്‍ നടന്ന ഇസ്രായേലി വ്യോമാക്രമണത്തെ ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാട്രിയാര്‍ക്കേറ്റ് ശക്തമായി അപലപിക്കുന്നു.കഴിഞ്ഞ പതിമൂന്ന് ദിവസങ്ങളിലായി ജനവാസ മേഖലകളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാന്‍ അവര്‍ നല്‍കുന്ന അഭയകേന്ദ്രങ്ങള്‍ക്കൊപ്പം പള്ളികളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് പാട്രിയാര്‍ക്കേറ്റ് ഊന്നിപ്പറയുന്നു”. ഇരുനൂറോളം പേര്‍ ആക്രമണത്തില്‍ മരിച്ചുവെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ഓര്‍ത്തഡോക്‌സ് പ്രതിനിധി പറഞ്ഞു.

Top