ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഭക്ഷ്യ വിഷബാധ: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ദുരൂഹത

തിരുവനന്തപുരം: ജി വി രാജ സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രിന്‍സിപ്പലിനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ദുരൂഹത. മുന്‍ ഹെഡ്മിസ്ട്രെസിന് എതിരായ ശിക്ഷാ നടപടി ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ സി എസ് പ്രദീപ് വ്യക്തമാക്കി. ക്രൈംബ്രഞ്ച് റിപ്പോര്‍ട്ട് ആസൂത്രിതമാണെന്ന് കായിക ഡയറക്ടര്‍ക്ക് പ്രദീപ് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പൂര്‍ണ ഉത്തരവാദിത്തവും വിദ്യാഭ്യാസ ഭരണച്ചുമതലയും ഇനി കായിക വകുപ്പിനാണ്. വകുപ്പ് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കായിക രംഗത്തോട് താല്‍പര്യമുള്ള അധ്യാപകര്‍ക്ക് മാത്രം നിയമനമെന്ന് കായികമന്ത്രി അറിയിച്ചിരുന്നു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പരിശീലന സൗകര്യങ്ങള്‍ വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സ്‌കൂളിലെ ഭക്ഷ്യ വിഷബാധയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. സ്‌കൂളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.

Top