Foreign women’s nudity show; Conflict between Police officers

കൊച്ചി: പശ്ചിമ കൊച്ചിയിലെ തപ്പങ്ങമുക്കില്‍ വിദേശവനിത ഉടുതുണിയില്ലാതെ നടന്ന സംഭവത്തില്‍ എസ്‌ഐമാര്‍ തമ്മില്‍ പോര്.

ബെല്‍ജിയം സ്വദേശിനിയായ സ്ത്രീയുടെ അതിരുവിട്ട നടപടി തോപ്പുംപടി സ്റ്റേഷനില്‍ നാട്ടുകാര്‍ അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്താന്‍ തോപ്പുംപടി പൊലീസിന് കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും നഗ്നയായ സ്ത്രീയുടെ നടത്തം ഒരു കിലോമീറ്റര്‍ പിന്നിട്ടിരുന്നു.

സംഭവം വയര്‍ലെസ് സെറ്റിലൂടെ കേട്ട തൊട്ടടുത്ത ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ ഡിജേഷ് വനിതാ പൊലീസുമായെത്തി വിദേശവനിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഐപിസി 118 പ്രകാരം ഇവര്‍ക്കെതിരെ ഫോര്‍ട്ട്‌കൊച്ചി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

ഇതിനിടെ വനിതാ പൊലീസുകാരെയും സംഘടിപ്പിച്ച് തോപ്പുംപടി പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പൊടിപോലും കിട്ടിയില്ല.

ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ സ്ത്രീയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വിവരമറിഞ്ഞ തോപ്പുംപടി എസ്‌ഐ പക്ഷേ ചുമ്മാ വിടാന്‍ തയ്യാറായില്ല.

തന്റെ അതിര്‍ത്തിയില്‍ കയറി ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ നടത്തിയ അറസ്റ്റിനെതിരെ അദ്ദേഹം മട്ടാഞ്ചേരി അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇതേതുടര്‍ന്ന് ഈ കേസ് തോപ്പുംപടി സ്റ്റേഷനിലേക്ക് കൈമാറാന്‍ അസി.കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ആദ്യം നടപടിയെടുക്കേണ്ട തോപ്പുംപടി പൊലീസ് അത് ചെയ്യാതിരുന്നതിനാലാണ് ഇത്രയും ഗുരുതരമായ കാര്യത്തില്‍ വിവരമറിഞ്ഞ ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ നടപടി സ്വീകരിച്ചതെന്നും ഇതില്‍ തെറ്റൊന്നുമില്ലെന്നുമാണ് പൊലീസുകാര്‍ പറയുന്നത്.

എന്നാല്‍ നിയമം നടപ്പാക്കിയതിന് ഫോര്‍ട്ട്‌കൊച്ചി എസ്‌ഐക്കെതിരെ വകുപ്പതല നടപടിയുണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

Top