ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് നാല് ലക്ഷത്തോളം പേര്‍ക്ക്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.14 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 60 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രാജ്യത്ത് 2.88 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.46 ലക്ഷമായി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്.

നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം അമേരിക്കയില്‍ പതിനായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 380 പേരാണ് പുതുതായി മരണപ്പെട്ടത്.

അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 65,471 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 1,661 പേര്‍ മരണപ്പെടുകയും ചെയ്തു.

Top