സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്; കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്. പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളില്‍ വയോജനങ്ങളെ പരിപാലിച്ചെന്ന പേരില്‍ തുക തട്ടിയെടുത്തു. കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനം തട്ടിയെടുത്തത്. ധനകാര്യ പരിശോധന വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വയോജന സൗഹൃദ പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പകല്‍വീടുകളുടേയും വയോജന പരിപാലന കേന്ദ്രങ്ങളുടേയും മറവിലാണ് തട്ടിപ്പ്. പൂട്ടിയിട്ടിരിക്കുന്ന പകല്‍ വീടുകളുടേയും പരിപാലന കേന്ദ്രങ്ങളുടേയും പേരില്‍ തുക തട്ടിയെടുക്കുകയായിരുന്നു. ഈ കേന്ദ്രങ്ങളില്‍ വയോജനങ്ങളെ പരിപാലിക്കുന്ന കെയര്‍ടേക്കര്‍മാരുടെ പേരിലാണ് വേതനമായി നല്‍കുന്ന തുക തട്ടിയെടുത്തത്. പരാതികളുടെ അടിസ്ഥാനത്തില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സംഘം പരിശോധന നടത്തി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂട്ടിക്കിടക്കുന്ന കേന്ദ്രങ്ങളില്‍ കെയര്‍ടേക്കര്‍മാരുടെ സേവനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല പഞ്ചായത്ത് അംഗത്തിനോ പഞ്ചായത്ത് അധികൃതര്‍ക്കോ കൈമാറണം.

കെയര്‍ടേക്കര്‍മാര്‍ക്ക് വേതനം നല്‍കരുത്. അടച്ചിട്ടിരുന്ന കാലത്ത് കെയര്‍ടേക്കര്‍മാരുടെ പേരില്‍ നല്‍കിയ വേതനം ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ചുപിടിക്കാനും തീരുമാനിച്ചു. എത്ര രൂപ തട്ടിയെടുത്തിട്ടുണ്ടെന്നത് സംബന്ധിച്ച് കണക്കെടുക്കും. ഒരോ ഗ്രാമപഞ്ചായത്തിനോടും ഇതു സംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top