കോഴിക്കോട് മീൻ വണ്ടിയിൽ നിന്നും കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് മീൻ വണ്ടിയിൽ നിന്നും കഞ്ചാവ് പിടികൂടി സംഭവത്തിൽ മലപ്പുറം സ്വദേശികൾ അറസ്റ്റിലായി. മലപ്പുറം ചെമ്മങ്കടവ് പെരുവൻ കുഴിയിൽ നിസാർ ബാബു (36) നല്ലളം സ്വദേശി അരീക്കാട് സഫ മൻസിൽ മുഹമദ് ഫർസാദ് (21) എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് ബീച്ചിൽ കോർപ്പറേഷൻ ഓഫീസിന് സമീപത്തു നിന്നാണ് പിക്കപ്പ് വാനിൽ നിന്ന് 29 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീമും, ടൗൺ എസ്.ഐ എ.സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.

ആന്ധ്രയിൽ നിന്നും വെള്ളയിൽ ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. വാഹനത്തിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആർക്കും സംശയം തോന്നാത്ത വിധത്തിൽ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അൻപത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയിൽ നിന്നും വാഹനം വന്നത്. നിലവിൽ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വരും പിടികൂടിയ കഞ്ചാവിനെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ. ഇ ബൈജു ഐ.പി.എസിന്റെ നിർദേശപ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, ടൗൺ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

പിടിയിലായ പ്രതികള്‍ക്ക് കഞ്ചാവ് നൽകിയവരെ പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കൊണ്ട് വരുന്ന പിക്കപ്പ് വാനിൽ കഞ്ചാവ് കൊണ്ട് വരുന്നു എന്ന രഹസ്യ വിവരത്തിൽ രണ്ട് മാസത്തോളമായി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് കോഴിക്കാട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ , വെള്ളയിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഭാഗത്തേക്ക് മൽസ്യവുമായി വന്ന പിക്കപ്പ് വാനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, ശ്രീശാന്ത് എൻ . കെ. ഷിനോജ് എം, സരുൺ കുമാർ , തൗഫീക്ക് , ഇബ്നു ഫൈസൽ , ലതീഷ് , ടൗൺ സ്റ്റേഷനിലെ എസ്.ഐ ഗിരീഷ് കുമാർ , എ.എസ്.ഐ.മുഹമദ് ഷബീർ, ഉണ്ണികൃഷ്ണൻ , ബിനിൽ , ജിതേന്ദ്രൻ , രാജേഷ്, ഷൈജേഷ് കുമാർ , അഗ്രേഷ്, ഉല്ലാസ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Top