ബാലികയുടെ പട്ടിണി മരണം ; ഇനി റേഷന്‍ നിഷേധിക്കില്ലെന്ന് ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍

dead body

റാഞ്ചി: ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവില്‍ അയവു വരുത്തി ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍.

ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ലെന്നും, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ്-തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ ഏതു കാര്‍ഡുമായി ചെന്നാലും റേഷന്‍ ധാന്യങ്ങള്‍ കിട്ടുമെന്നും ഭക്ഷ്യമന്ത്രി സരയു റോയ് പറഞ്ഞു.

റേഷന്‍ സംബന്ധിച്ച പരാതികള്‍ പറയാനായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിക്കപ്പെട്ട കുടുംബത്തിലെ ബാലിക പട്ടിണി കിടന്നു മരിച്ച സംഭവത്തെത്തുടര്‍ന്നാണ് ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്.

ഏഴു മാസമായി റേഷനരി കിട്ടാതിരുന്ന സിംഡേഗ ജില്ലയിലെ ജല്‍ഡേഗ കരിമാട്ടി സ്വദേശി സന്തോഷി കുമാരിയാണ് (11) എട്ടു ദിവസം പട്ടിണി കിടന്ന് മരിച്ചത്.

ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവു നിലനില്‍ക്കെത്തന്നെ, ഫെബ്രുവരി ഒന്നു മുതല്‍ ജാര്‍ഖണ്ഡില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

കരിമാട്ടിയില്‍ സന്തോഷിയുടേതുള്‍പ്പെടെ 10 കുടുംബങ്ങള്‍ക്കാണു റേഷന്‍ നിഷേധിച്ചിരുന്നത്.

സംഭവം വിവാദമായതിനെത്തുടര്‍ന്നു നാട്ടുകാരില്‍ നിന്നു ഭീഷണിയുണ്ടെന്ന കുട്ടിയുടെ മാതാവ് കോയില ദേവിയുടെ പരാതിയില്‍ അവര്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, കോയിലയെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുട്ടി മരിച്ചതു പട്ടിണി കൊണ്ടല്ലെന്നും മലേറിയ ബാധിച്ചാണെന്നുമാണു കണ്ടെത്തിയത്.

ഇതുതന്നെയാണു രണ്ടാമത്തെ അന്വേഷണത്തിലും വ്യക്തമായതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിനു 50,000 രൂപയുടെ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

സ്‌കൂളില്‍ നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണം കൊണ്ടു വിശപ്പടക്കിയിരുന്ന ബാലികയ്ക്കു ദുര്‍ഗാപൂജയുടെ അവധി കാരണം അതും ലഭിച്ചിരുന്നില്ല.

ഒരു വയസ്സുകാരനായ ഇളയ സഹോദരന് അങ്കണവാടിയില്‍നിന്നു കിട്ടുന്ന ചോറ് പൊതിഞ്ഞു കൊണ്ടുവന്നാണു പലപ്പോഴും അഞ്ചംഗ കുടുംബം വിശപ്പടക്കിയിരുന്നത്.

Top