ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണാം, ഒന്ന് കെട്ടിപ്പിടിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹനാന്‍

കൊച്ചി : സമൂഹമാധ്യമങ്ങള്‍ വേട്ടയാടിയ ഹനാന്‍ . . അവളുടെ സ്വപ്നങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയാണ്. സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ അഭിമാനപൂര്‍വമാണ് കേരളം നോക്കിക്കണ്ടത്. ഹനാന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം മറ്റൊന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയ വാപ്പച്ചിയെ ഒന്നു കാണണം , ഒന്ന് കെട്ടിപ്പിടിക്കണം. സ്വകാര്യ ചാനന്‍ പരിപാടിയിലാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

‘സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്ത് വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരിത്തരണം എന്നാഗ്രഹിച്ചു. തന്നെ തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചു. ഇക്കാര്യം അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍, അവര്‍ വാപ്പച്ചിയെ വിളിച്ചു. എന്നാല്‍ വാപ്പച്ചി വന്നില്ല.

വിഷമസമയങ്ങളില്‍ എല്ലാവരും കെട്ടിപ്പിടിച്ചപ്പോഴും വാപ്പച്ചിയെ ഓര്‍ത്തു. അദ്ദേഹം കെട്ടിപ്പിടിക്കണമെന്ന് തോന്നി. എന്നാല്‍ ഇതുവരെ വന്നില്ല. കെട്ടിപ്പിടിക്കാന്‍ വാപ്പച്ചി വരാന്‍ കാത്തിരിക്കുകയാണെന്നും ഹനാന്‍ പറയുന്നു.

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചിരുന്നു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.

ഉപജീവനത്തിനുവേണ്ടി തെരുവില്‍ മല്‍സ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതോടെയാണ് വാര്‍ത്ത ലോകമറിയുന്നത്.

തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്.

Top